Film News
ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’

ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’
ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്രപശ്ചാത്തലത്തില്‍ നിന്നു സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട സിനിമകളും ഉണ്ടായിട്ടുണ്ട്.
1973-ല്‍ നോര്‍മന്‍ ജെവിസെന്‍ സംവിധാനം ചെയ്ത ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ അതില്‍ ഒന്നാണ്. കുരിശുമരണത്തിന്റെ തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ക്രിസ്തുവും യൂദാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് കഥ. അതേവര്‍ഷംതന്നെ ഇറങ്ങിയ, ഡേവിഡ് ഗ്രീന്‍ സംവിധാനം ചെയ്ത ഗോഡ്‌സ്‌പെല്‍ മത്തായിയുടെ സുവിശേഷത്തിലെ ഉപമകള്‍ ആധുനികരീതിയില്‍ തെരുവില്‍ അവതരിപ്പിക്കുന്ന തിയേറ്റര്‍ സംഘത്തിന്റെ കഥ പറയുന്നു. 1989-ല്‍ ഡെന്നിസ് ആര്‍കാന്ദ് സംവിധാനം ചെയ്ത ജീസസ് ഓഫ് മോണ്ട്‌റീല്‍ എന്ന ഫ്രഞ്ച് സിനിമ ഒരു പള്ളിമുറ്റത്ത് ക്രിസ്തുവിന്റെ പീഡാനുഭവം അവതരിപ്പിക്കാന്‍ വന്ന കലാകാരന്മാരുടെ കഥ പറയുന്നു.
ക്രിസ്തുവിന്റെ കഥാപാത്രം ചെയ്യുന്ന നടന്‍ റിയല്‍ലൈഫില്‍ ക്രിസ്തു അനുഭവിച്ച അതേ പീഡകളിലൂടെ കടന്നുപോകുന്നു. മുന്നൂറു മില്യണ്‍ കാഴ്ചക്കാരുള്ള ഡല്ലാസ് ജെങ്കിന്‍സിന്റെ വെബ്‌സീരീസ് ദി ചോസെന്‍ റിയലിസ്റ്റിക്കായി ക്രിസ്തുവിനെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ചരിത്ര പശ്ചാത്തലത്തില്‍ നിന്നു ക്രിസ്തുവിനെയും അവന്റെ പരിസരങ്ങളെയും മാറ്റിനിര്‍ത്തുന്നില്ല.
ഈ പറഞ്ഞ സിനിമകളില്‍ നിന്നു വ്യത്യാസപ്പെട്ട് 2020-ല്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത വെബ്‌സീരീസാണ് മൈക്കള്‍ പെട്രോണി സംവിധാനം ചെയ്ത പത്ത് എപ്പിസോഡുകള്‍ ഉള്ള മിശിഹാ. അന്തര്‍ദേശീയതലത്തില്‍ ഒരു പ്രക്ഷോഭത്തിനു തുടക്കം കുറിക്കുന്ന ഒരു ചെറുപ്പക്കാരനും അവന്റെ അനുയായികള്‍ക്കും എതിരേ സിഐഎ ഏജന്റ് നടത്തുന്ന അന്വേഷണമാണ് ഇതിവൃത്തം. ഇന്ന് ക്രിസ്തു വന്നാല്‍ എങ്ങനെ ഇടപെടും എന്നു കൃത്യമായി കാഴ്ചയാക്കിയ സീരിയല്‍. ഈ പരീക്ഷണസിനിമാ ശ്രേണിയിലേക്ക് മലയാളസിനിമയുടെ ശക്തമായ കാല്‍വയ്പാണ് ഈ മാസം 24-ന് തിയേറ്ററില്‍ എത്തുന്ന, ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട്.
കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലേക്കു എങ്ങോ നിന്നെത്തുന്ന ചെറുപ്പക്കാരന്‍ ക്വട്ടേഷനും കൊലയും ഫുള്‍ടൈം ജോബാക്കിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ വാനിലേക്കും ജീവിതത്തിലേക്കും കയറുന്നതാണ് കഥ. നന്നായി അറിയാവുന്ന ഒരു കഥയുടെ പുനര്‍വായനയല്ല ഈ സിനിമ. ഓരോ സീനും പുതിയ കണ്ടെത്തലുകളുടെ ത്രില്ല് കാഴ്ചക്കാരില്‍ ഉണ്ടാക്കും.
ലാസറിനെ കൊന്നുകുഴിച്ചുമൂടിയ ടീം പന്ത്രണ്ട് മൂന്നാംദിവസം ക്വട്ടേഷന്റെ കൂലി മേടിക്കാന്‍ പോകുന്ന വഴി കാണുന്ന കാഴ്ച, മരിച്ച ലാസര്‍ ഒരു ചായേംകുടിച്ചു തട്ടുകടയിലിരിക്കുന്നു! അതു കഴിഞ്ഞ് ലാസര്‍ വളരെ കൂളായി ഒരാളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു പോവുന്നു. ആ സമയം ഇടവേള എന്ന് സ്‌ക്രീനില്‍ വരുന്നുണ്ടെങ്കിലും കാഴ്ചക്കാര്‍ ത്രില്ലടിച്ച് ബ്രേക്ക് എടുക്കാതെ തീയേറ്ററില്‍ തന്നെ ഇരുന്നുപോകും.
സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയതും. ഡയലോഗുകള്‍ ചെറുതാണെങ്കിലും കാമ്പും കരുത്തുമുണ്ട്. ഇമ്മാനുവേല്‍ എന്ന കേന്ദ്രകഥാപാത്രത്തിനെ പീലി മുതലാളി ഭീഷണിപ്പെടുത്തുന്നു: എന്റെ പിള്ളേരെവിട്ടു പൊയ്‌ക്കോ. എന്റെ വേലിയാണവര്. ഇമ്മാനുവേല്‍ തിരിച്ചടിക്കുന്നു, പക്ഷെ എന്റെ അതിര്‍ത്തിയിലാ നീ വേലി കെട്ടിയിരിക്കുന്നെ.
കടലും മുഴുനീള കഥാപാത്രമാവുന്ന ഈ സിനിമയില്‍ സൈലന്‍സും ഡയലോഗായി മാറുന്നുണ്ട്. രണ്ടര മണിക്കൂറില്‍ ഒരു ഇതിഹാസ കഥയെ അച്ചടക്കത്തോടെ പറഞ്ഞ ലിയോ തദേവൂസിന്റെ കൈയടക്കത്തിന് മുഴുവന്‍ മാര്‍ക്കും കൊടുക്കണം.
അല്‍ഫോന്‍സ് ജോസഫിന്റെ പാട്ടുകള്‍ ട്രെന്‍ഡിയാണ്. പാട്ടുകളൊന്നും സിനിമയില്‍ നിന്നു മാറിനില്‍ക്കുന്നില്ല. പശ്ചാത്തലസംഗീതം പോലെയാണ് പല പാട്ടുകളും പോകുന്നത്. ഒരു ഫൈറ്റ്‌സീനില്‍ പശ്ചാത്തലം മുഴുനീള പാട്ടാണ്. അല്‍ഫോന്‍സ് മാജിക് നന്നായി വര്‍ക്ക്ഔട്ട് ആയിട്ടുണ്ട്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍ പ്രോപ്‌സിലൂടെ ചില കണക്ഷന്‍സ് കൊണ്ടുവന്നിട്ടുള്ളത് അദ്ഭുതപ്പെടുത്തുന്നതാണ്. ഗ്രാമത്തിലെ വീടുകളുടെ ചുവരുകള്‍ കടുംനിറമാണ്. അകത്ത് ഒരു സങ്കടമൂഡും. കാരണം സിനിമയിലെ സോഷ്യല്‍ ആക്ടിവിസ്റ്റ് ജോണ്‍ പറയുന്നുണ്ട്: ഈ വീടുകള്‍ക്കു പുറത്തേ നിറമുള്ളൂ, അകത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റാണ്, ഇവിടത്തെ ജനങ്ങളെപോലെ.
കുറഞ്ഞ സമയംകൊണ്ട് വലിയൊരു കഥ പറയുമ്പോള്‍ പശ്ചാത്തലവും സംസാരിക്കണമല്ലോ.
നന്മയുടെ മണമുള്ള പന്ത്രണ്ട്, മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റുവീശും. സ്‌കൈപാസ് എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മിച്ച ഈ ചിത്രത്തില്‍ ലാല്‍, സൂഫിഫെയിം ദേവ് മോഹന്‍, വിനായകന്‍, ഷൈന്‍ ടോംചാക്കോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.
കപ്പിയച്ചൻ
Film News
ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു
ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് തയ്യാറാക്കിയത്. ആഷിക് അബു എന്ന ബോക്സറുടെ വേഷത്തിൽ ആന്റണി പ്രത്യക്ഷപ്പെട്ട ചിത്രം സെഞ്ചറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസിന്റെയും പനോരമ സ്റ്റുഡിയോസിന്റെയും ബാനറിൽ എബി അലക്സ് എബ്രഹാമും ടോ ജോസഫും ചേർന്നാണ് നിർമ്മിച്ചത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 2025 ഫെബ്രുവരി 14ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ 18 മുതലാണ് ZEE5ൽ പ്രദർശനം ആരംഭിച്ചത്.
റിങ്ങിലേക്ക് തിരികെ വരുമ്പോൾ ജീവിതം കീഴ്മേൽ മറിയുന്ന ഒരു മുൻ ബോക്സർ ആഷിഖ് അബുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചില പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിൽ ആഷിഖിന്റെ ജീവിതത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുകയും താൻ ഉപേക്ഷിച്ച ബോക്സിംങ്ങ് ലോകത്തിലേക്ക് തിരികെ പോകേണ്ടിവരുകയും ചെയ്യുന്നതാണ് കഥാ പശ്ചാത്തലം. ക്ലൈമാക്സിൽ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ആവേശഭരിതരാക്കുന്നു. ജസ്റ്റിൻ വർഗീസിന്റെതാണ് സംഗീതം. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവരാണ് അവതരിപ്പിച്ചത്.
“നുണക്കുഴി’, ‘മനോരഥങ്ങൾ’, ‘ഐഡന്റിറ്റി’, എന്നീ ചിത്രങ്ങളുടെ കൂട്ടത്തിൽ ‘ദാവീദ്’ഉം ഹിറ്റായി ചേർക്കപ്പെട്ടതിൽ ഞങ്ങൾ സന്തോഷിക്കുന്നു എന്ന് ZEE5ന്റെ വക്താവ് പറഞ്ഞു.
“50 ദശലക്ഷം സ്ട്രീമിങ്ങ് വ്യൂവ്സുകളിൽ പെട്ടെന്ന് തന്നെ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആഷിഖ് അബുവിനെ അവതരിപ്പിക്കുന്നത് തീവ്രവും ആഴമേറിയതുമായ ഒരു അനുഭവമായിരുന്നു. ‘ദാവീദ്’ എന്ന ചിത്രത്തെ ഇത്രയധികം വിശ്വസിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച ZEE5ന് ഒരുപാട് നന്ദി.” എന്ന് ആന്റണി വർഗീസ് കൂട്ടിച്ചേർത്തു.
“ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് മുതൽ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ”എന്ന് സംവിധായകൻ ഗോവിന്ദ് വിഷ്ണു അഭിപ്രായം പങ്കുവെച്ചു.
‘ദാവീദ്’ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംങ് പ്ലാറ്റ്ഫോമായ ZEE5ലൂടെ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാവുന്നതാണ്.
Film News
“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ
സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു പറയുന്ന ചിത്രം “കൊറഗജ്ജ” ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നു.
“കൊറഗജ്ജ” എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും അത്രമേൽ പ്രിയപ്പെട്ടതാണെന്നും സിനിമയുടെ സംഗീതസംവിധായകൻ ഗോപി സുന്ദർ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ സുധീർ അത്താവറയും കൂടെ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കാൻ പ്രമുഖ ഓഡിയോ കമ്പനികൾക്കിടയിൽ കടുത്ത മത്സരം ആണ് നടക്കുന്നത്.
“ഇത് ഒരു സാധാരണ അച്ഛൻ-മകൾ കഥയല്ല, മറിച്ച് സിനിമയുടെ പശ്ചാത്തലം, അവിടത്തെ വിശ്വാസങ്ങളും സംസ്കാരവും മനസ്സിലാക്കാൻ ഏറെ ഗവേഷണം വേണമായിരുന്നു. അതിനാൽ സംഗീതം ഒരുക്കാൻ കൂടുതൽ സമയം വേണ്ടി വന്നു. ഞാൻ സമയമെടുത്ത്
പഠിച്ചുകൊണ്ടു രചിച്ച ട്യൂണുകൾ സംവിധായകനും ടീമിനും ഇഷ്ടമായത് എന്നെ ഏറെ സന്തോഷിപ്പിച്ചു,”
“ഗോപിയുടെ സംഗീതം കേട്ടപ്പോൾ അദ്ഭുതം തോന്നി. അതിന്റെ ഗൗരവം, ഗാംഭീര്യം അപ്രതീക്ഷിതമായിരുന്നു,” എന്ന് സംവിധായകൻ സുധീർ അത്താവർ അഭിപ്രായപ്പെട്ടു.
“കൊറഗജ്ജ” എന്ന സിനിമ എന്നെ പുതിയൊരു സംഗീതപ്രതിഭാസം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു. ഈ സിനിമയുടെ വിഷയം കൊണ്ട് വ്യത്യസ്തവും ആകർഷകവുമായ സംഗീതപരീക്ഷണങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞു. ഇതിന്റെ സംഗീതത്തിൽ അസാധാരണമായ ഗൗരവവും ആഴവുമുണ്ട്. അതിനാൽ തന്നെ ഇത് എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഗോപി സുന്ദർ പറഞ്ഞു.
“പുലിമുരുഗൻ” എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ഓസ്കർ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തെങ്കിലും അന്തിമഘട്ടത്തിൽ വിജയിക്കാനായില്ല. എന്നാല്‍ “കൊറഗജ്ജ” എന്ന ചിത്രത്തിന് അതിലും ഉന്നത നിലവാരമുള്ള സംഗീതം ഒരുക്കിയതിന്റെ ആത്മവിശ്വാസമുണ്ട്,” എന്ന് സംവിധായകൻ കൂട്ടി ചേർത്തു.
ത്രിവിക്രം സപല്യയുടെ സക്സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആറ് ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, സുനിധി ചൗഹാൻ, ജാവേദ് അലി, ഷാരോൻ പ്രഭാകർ, അർമാൻ മാലിക്, സ്വരൂപ് ഖാൻ തുടങ്ങിയ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിൽ “രാവണേശ്വര” രചിച്ച ശിവതാണ്ടവ സ്തോത്രത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കരുവാളി തീരത്തെ “ഗുളിഗ” ദൈവത്തെ ആസ്പദമാക്കിയുള്ള ഗാനം ജാവേദ് അലി ആലപിച്ചിരിക്കുന്നു. റെക്കോർഡിംഗിനുശേഷം അതിന്റെ ആഴമുള്ള പ്രഭാവം അദ്ദേഹത്തിനുതന്നെ അദ്ഭുതം തോന്നിച്ചതായി സംവിധായകൻ പ്രസ്സ്മീറ്റിൽ പങ്കുവച്ചു.
ചിത്രത്തിലെ ഗാനങ്ങൾ മൂന്നും നാലും ഭാഷകളിൽ സുധീർ അത്താവർ ആണ് രചിച്ചിരിക്കുന്നു. വ്യത്യസ്തത നിറഞ്ഞ ഈ ഗാനങ്ങൾ, ഭാഷാപരമായ പരിമിതികൾ മറികടന്ന് മികച്ച സംഗീതാനുഭവം നൽകുമെന്ന് ഗോപി സുന്ദർ പറഞ്ഞു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കാൻ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ ഓഡിയോ കമ്പനികൾ കടുത്ത മത്സരം നടത്തുകയാണെന്ന് നിർമാതാവ് ത്രിവിക്രം സപല്യ അറിയിച്ചു.
Film News
സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ
മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റിൽ, തങ്ങളുടെ സ്റ്റാർ സിങ്ങർ സീസൺ 10 – ലെ മത്സരാർഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്. മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ 10 ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാരിയരും ഭാവനയും മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തി. മിഥുനും വർഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകർ.
സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ മാർച്ച് 29 , 30 ( ശനി , ഞായർ ) തീയതികളിൽ രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികൾ ഏറേ കാത്തിരുന്ന സ്റ്റാർ സിങ്ങർ സീസൺ 10 – ന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
” സ്റ്റാർ സിങ്ങർ സീസൺ 10 കേരളം പാടുന്നു ” – എന്ന ടാഗ് ലൈനിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കേരളം മുഴവൻ ഇപ്പോൾ സംഗീതമാമാങ്കം.കേരളത്തിന്റെ വിവിധ കോഫി ഷോപ്പുകളിൽ കോഫിക്കും ചായക്കും ഒപ്പം ഇനി സംഗീതം ആസ്വദിക്കുന്നതിനൊപ്പം പാടുന്നതിനും കഴിയും.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി